സ്വർണ്ണ വ്യാപാരിയുടെ കാർ തട്ടിക്കൊണ്ടുപോയി; കാറിനുള്ളിൽ രക്തക്കറ, വാഹനം പിലാത്തറയിൽ ഉപേക്ഷിച്ച നിലയിൽ

1 Min Read

കണ്ണൂർ: പരിയാരം പിലാത്തറ കോ-ഓപ്പറേറ്റീവ് കോളജിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ കാർ തട്ടിക്കൊണ്ടുപോയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മഹാരാഷ്ട്ര സ്വദേശിയും തലശ്ശേരിയിൽ സ്വർണ വ്യാപാരം നടത്തുന്നയാളുമായ അശോക് കുമാറിന്റെ കാറാണ് അക്രമിസംഘം കവർന്നത്.

ചൊവ്വാഴ്ച പുലർച്ചെ പയ്യന്നൂരിന് സമീപം ജില്ലാ അതിർത്തിയായ കാലിക്കടവ് കടന്നതിനു പിന്നാലെയാണ് സംഭവം. മഹാരാഷ്ട്രയിൽ നിന്ന് ഭാര്യയും രണ്ട് മക്കളും ഡ്രൈവറും ഒപ്പമുണ്ടായിരുന്ന അശോക് കുമാർ തലശ്ശേരിയിലേക്ക് വരികയായിരുന്നു. ഇതിനിടെ പിന്നാലെയെത്തിയ വാഹനത്തിലുണ്ടായിരുന്ന സംഘം കാർ തടഞ്ഞുനിർത്തി.

അശോക് കുമാറിനെയും കുടുംബാംഗങ്ങളെയും വാഹനത്തിൽ നിന്ന് ബലമായി പുറത്തിറക്കിയ ശേഷം അക്രമികൾ കാർ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് അശോകും കുടുംബവും മറ്റൊരു വാഹനത്തിൽ തലശ്ശേരിയിലെത്തി പൊലീസിൽ പരാതി നൽകി.

ഇതിനിടെയാണ് രാവിലെ പിലാത്തറയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തിയത്. കാറിന്റെ മുൻഭാഗം തകർന്ന നിലയിലായിരുന്നു. വാഹനത്തിനുള്ളിലുണ്ടായിരുന്ന വസ്ത്രങ്ങളും മറ്റ് സാധനങ്ങളും പുറത്തേക്ക് വാരിവലിച്ചിട്ടതായും കണ്ടെത്തി. കാറിൽ രക്തക്കറകളും ഉണ്ടായിരുന്നു. രാവിലെ നടക്കാനിറങ്ങിയവരാണ് വാഹനം ആദ്യം കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘങ്ങളാകാമെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. കാറിലുണ്ടായിരുന്ന സ്വർണമോ പണമോ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. അക്രമിസംഘത്തെ തടയാൻ ശ്രമിക്കുന്നതിനിടെ അശോക് കുമാറിനും ഡ്രൈവർക്കും പരുക്കേറ്റതായാണ് വിവരം. ഇതാകാം കാറിൽ രക്തക്കറ കണ്ടെത്താൻ കാരണമെന്ന് പൊലീസ് കരുതുന്നു.

സംഭവത്തിൽ ഉൾപ്പെട്ട അക്രമിസംഘത്തെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.


English Summary

A Kerala native working on a luxury cruise ship has gone missing in the Mexican sea. Search operations are ongoing by the Mexican coast guard.

Share This Article