തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന ചടങ്ങിനിടെ നിയമസഭയിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ചട്ടലംഘനം നടത്തിയതായി വിവാദം. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറോടൊപ്പം ഡിജിപിയും സഭയ്ക്കുള്ളിൽ പ്രവേശിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്.
നിലവിലുള്ള പ്രോട്ടോക്കോൾ പ്രകാരം ഗവർണറുടെ നയപ്രഖ്യാപന വേളയിൽ നിയമസഭാ സാമാജികർ, നിയമസഭാ സെക്രട്ടറി, ഗവർണറുടെ സെക്രട്ടറി, രണ്ട് എഡിസിമാർ, ചീഫ് സെക്രട്ടറി, വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥർ, നിയമസഭാ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ എന്നിവർക്ക് മാത്രമാണ് സഭാതലത്തിലേക്ക് പ്രവേശനാനുമതിയുള്ളത്. ഡിജിപിക്ക് സഭയ്ക്കുള്ളിൽ പ്രവേശിക്കാൻ അനുമതിയില്ല.
നയപ്രഖ്യാപനത്തിനായി നിയമസഭയിലെത്തിയ ഗവർണറെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുഖ്യമന്ത്രി വി.ഡി. സതീശൻ, പാർലമെന്ററി കാര്യ മന്ത്രി സണ്ണി ജോസഫ്, നിയമസഭാ സെക്രട്ടറി ഷാജി സി. ബേബി എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. ഗവർണറോടൊപ്പം ചീഫ് സെക്രട്ടറി എ. ജയതിലക്, സെക്രട്ടറി വാസുകി, എഡിസിമാർ എന്നിവരും ഉണ്ടായിരുന്നു.
ഈ സംഘത്തിനൊപ്പമാണ് സിവിൽ വേഷത്തിൽ റവാഡ ചന്ദ്രശേഖറും സഭയ്ക്കുള്ളിലേക്ക് പ്രവേശിച്ചത്. പിന്നീട് ട്രഷറി ബെഞ്ചിന് സമീപത്തെ വാതിലിലൂടെ അദ്ദേഹം പുറത്തേക്ക് പോകുകയും ചെയ്തു.
സംഭവം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഭയിൽ ഉന്നയിച്ചതോടെയാണ് വിഷയം ശ്രദ്ധയിൽപ്പെട്ടത്. അശ്രദ്ധ മൂലമായിരിക്കാം സംഭവം ഉണ്ടായതെന്നും ഇത് വലിയ വിവാദമാക്കേണ്ടതില്ലെന്നും സ്പീക്കർ മറുപടി നൽകി.
തുടർന്ന് സ്പീക്കറുടെ ഓഫീസിലെത്തിയ ഡിജിപി, സംഭവം അശ്രദ്ധവശാൽ ഉണ്ടായതാണെന്ന് വിശദീകരിച്ച് മാപ്പ് പറയുകയും ചെയ്തു.
English Summary:
A protocol controversy arose in the Kerala Assembly after State Police Chief Ravada Chandrasekhar entered the Assembly hall along with Governor Rajendra Vishwanath Arlekar during the policy address. Assembly rules do not permit the DGP to enter the House during the Governor’s address. After the issue was raised in the Assembly, the DGP reportedly met the Speaker and apologized, stating that the entry was unintentional.
