ന്യൂഡൽഹി: ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച ഭാരത് മണ്ഡപത്തിൽ നടന്ന മോദി–പുടിൻ കൂടിക്കാഴ്ച ഏകദേശം 45 മിനിറ്റ് നീണ്ടു. പ്രതിരോധം, ഊർജം, വ്യാപാരം, സാങ്കേതികവിദ്യ, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതാണ് പ്രധാനമായും ചർച്ചയായത്.
മോദി–പുടിൻ കൂടിക്കാഴ്ച; ഊർജ സഹകരണത്തിന് പ്രാധാന്യം
യുക്രെയ്ൻ യുദ്ധവും പശ്ചിമേഷ്യയിലെ സംഘർഷവും ആഗോള ഊർജവിപണിയിൽ സൃഷ്ടിച്ച അനിശ്ചിതത്വത്തിനിടെ ഇന്ത്യയ്ക്ക് സ്ഥിരമായ ഇന്ധനവിതരണം ഉറപ്പാക്കുന്നതിൽ റഷ്യയുമായുള്ള ഊർജ സഹകരണത്തിന് വലിയ പ്രാധാന്യമുണ്ട്.
ഇന്ത്യ-റഷ്യ വ്യാപാരവും നിക്ഷേപവും വർധിപ്പിക്കുന്നതിനൊപ്പം ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതും നേതാക്കൾ ചർച്ച ചെയ്തു.
ഇന്ത്യ-റഷ്യ വ്യാപാരം 100 ബില്യൺ ഡോളറാക്കും
ഇന്ത്യ-റഷ്യ ഉഭയകക്ഷി വ്യാപാരം 2030ഓടെ 100 ബില്യൺ ഡോളറിലേക്ക് ഉയർത്താനുള്ള ലക്ഷ്യവും ചർച്ചയിൽ പ്രധാന വിഷയമായി.
റഷ്യൻ വിപണിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ അവസരം ഉറപ്പാക്കുന്നതിനുള്ള നടപടികളും പരിഗണനയിലുണ്ട്. വ്യാവസായിക സഹകരണത്തിൽ പുതിയ മേഖലകൾ കണ്ടെത്താനും ഇന്ത്യ ലക്ഷ്യമിടുന്നു.
ഇന്ത്യയിൽ ഇന്നോപ്രോം സംഘടിപ്പിക്കുന്നത്, റെയിൽവേ-ടണലിങ് മേഖലകളിലെ സഹകരണം, സ്റ്റീൽ വാല്യു ചെയിൻ വികസനം, കൂടുതൽ ബിസിനസ്-ടു-ബിസിനസ് അവസരങ്ങൾ എന്നിവയും ചർച്ചയാകാം.
പ്രതിരോധത്തിന് പുറമെ സിവിൽ ആണവ സഹകരണവും
പ്രതിരോധ മേഖലയ്ക്ക് പുറമെ സിവിൽ ആണവ സഹകരണവും ശക്തമാക്കാനുള്ള സാധ്യതകളും ഇരുരാജ്യങ്ങളും തേടും.
ആണവ ഇന്ധന വിതരണം മുതൽ ആണവ നിലയങ്ങളുടെ പ്രവർത്തനചക്രവുമായി ബന്ധപ്പെട്ട സഹകരണം വരെ ഇതിൽ ഉൾപ്പെടും. ഇന്ത്യയുടെ ഊർജ സുരക്ഷയ്ക്ക് ആണവ സഹകരണത്തിനും പ്രാധാന്യമുണ്ട്.
വളം, നിർണായക ധാതുക്കൾ എന്നിവയിലും സഹകരണം
വളം വിതരണവും ഇന്ത്യ-റഷ്യ ചർച്ചയിലെ മറ്റൊരു പ്രധാന വിഷയമാണ്. തന്ത്രപ്രധാന സംയുക്ത സംരംഭങ്ങളിലൂടെ വളത്തിന്റെ ലഭ്യത ഉറപ്പാക്കാനും വിതരണം വർധിപ്പിക്കാനുമാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.
കൂടാതെ, നിർണായക ധാതുക്കൾ, റഷ്യയിലേക്ക് കൂടുതൽ വിദഗ്ധ ഇന്ത്യൻ തൊഴിലാളികളുടെ സഞ്ചാരം തുടങ്ങിയ വിഷയങ്ങളും ചർച്ചയിൽ ഉൾപ്പെട്ടേക്കും.
മോദി–പുടിൻ കൂടിക്കാഴ്ച പ്രതിരോധ സഹകരണത്തിനപ്പുറം ഊർജം, വ്യാപാരം, വ്യവസായം, ആണവ മേഖല, വളം, നിർണായക ധാതുക്കൾ തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലേക്ക് ഇന്ത്യ-റഷ്യ ബന്ധം കൂടുതൽ വ്യാപിപ്പിക്കാനുള്ള സാധ്യതകളിലേക്കാണ് വിരൽചൂണ്ടുന്നത്.
