ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ വീണ്ടും സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ, രോഗം രാജ്യത്തേക്ക് പടരുന്നത് തടയാൻ കർശനമായ മുൻകരുതലുകളുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം രംഗത്തെത്തിയിരിക്കുകയാണ്.
വിമാന സർവീസുകൾക്കായി മന്ത്രാലയം പുറപ്പെടുവിച്ച പുതിയ എബോള പ്രോട്ടോകോൾ പ്രകാരം രാജ്യത്തെ വിമാനത്താവളങ്ങളിലും വിമാനങ്ങൾക്കുള്ളിലും അതീവ ജാഗ്രത പുലർത്താൻ നിർദ്ദേശമുണ്ട്.
രോഗവ്യാപനം തടയുന്നതിനൊപ്പം യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുകയാണ് ഈ കർശന നിയന്ത്രണങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ പ്രോട്ടോകോൾ അനുസരിച്ച്, എബോള ബാധ രൂക്ഷമായ കോംഗോ, ഉഗാണ്ട തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്ന എല്ലാ യാത്രക്കാരും ഇനി മുതൽ ‘സെൽഫ് ഡിക്ലറേഷൻ’ ഫോം നിർബന്ധമായും സമർപ്പിക്കേണ്ടതുണ്ട്.
കഴിഞ്ഞ 21 ദിവസത്തിനിടയിൽ അവർ സന്ദർശിച്ച സ്ഥലങ്ങളുടെ വിവരങ്ങളും നിലവിലെ ആരോഗ്യസ്ഥിതിയും വിമാനമിറങ്ങുന്നതിന് മുൻപ് തന്നെ വിമാനത്താവള അധികൃതരെ രേഖാമൂലം അറിയിക്കണം.
രോഗബാധിത പ്രദേശങ്ങളിൽ നിന്ന് എത്തുന്നവരിലൂടെ വൈറസ് രാജ്യത്ത് പ്രവേശിക്കുന്നത് പൂർണ്ണമായും തടയാൻ ഈ യാത്രാ ചരിത്ര പരിശോധനയിലൂടെ സാധിക്കുമെന്നാണ് മന്ത്രാലയം വിലയിരുത്തുന്നത്.
വിമാനയാത്രയ്ക്കിടയിൽ ഏതെങ്കിലും യാത്രക്കാരന് എബോളയുടെ ലക്ഷണങ്ങൾ പ്രകടമായാൽ സ്വീകരിക്കേണ്ട അടിയന്തര നടപടികളും പുതിയ മാർഗ്ഗരേഖയിൽ വ്യക്തമാക്കുന്നുണ്ട്.
ഇത്തരം സാഹചര്യങ്ങളിൽ മറ്റ് യാത്രക്കാരിലേക്ക് രോഗം പടരാതിരിക്കാൻ വിമാനത്തിന്റെ ഏറ്റവും പിന്നിലായി പ്രത്യേക ‘ഐസൊലേഷൻ സീറ്റുകൾ’ സജ്ജീകരിക്കണം. രോഗലക്ഷണങ്ങൾ കാണിക്കുന്ന യാത്രക്കാരെ ഉടൻ തന്നെ ഈ സീറ്റുകളിലേക്ക് മാറ്റി ഇരുത്തേണ്ടതുമാണ്.
രോഗലക്ഷണങ്ങളുള്ള യാത്രക്കാരുമായി എത്തുന്ന വിമാനങ്ങൾക്ക് വിമാനത്താവളങ്ങളിൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കുക. ഇത്തരം വിമാനങ്ങൾ സാധാരണയായി ഉപയോഗിക്കുന്ന ടെർമിനലുകളിൽ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
പകരം വിമാനത്താവളങ്ങളിലെ ഒഴിഞ്ഞതും പ്രത്യേകം നിശ്ചയിച്ചതുമായ ‘ഐസോലേറ്റഡ് ബേകളിൽ’ മാത്രമേ ഇവ പാർക്ക് ചെയ്യാവൂ. ഈ വിമാനങ്ങളിലെ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയ ശേഷം വിമാനത്തിന്റെ ഉൾഭാഗം പൂർണ്ണമായും ശാസ്ത്രീയമായ രീതിയിൽ അണുവിмуക്തമാക്കണമെന്നും വ്യോമയാന മന്ത്രാലയം കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.
