ന്യൂഡൽഹി: ഇറാനുമായി വീണ്ടും വ്യാപക യുദ്ധത്തിലേക്ക് നീങ്ങുന്നതിൽ ജാഗ്രത പാലിക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള സംഘർഷം വീണ്ടും രൂക്ഷമാക്കുകയാണെങ്കിൽ ഇസ്രയേൽക്ക് അമേരിക്കയുടെ പൂർണ പിന്തുണ ലഭിക്കണമെന്നില്ലെന്നും അത്തരമൊരു സാഹചര്യത്തിൽ ഒറ്റയ്ക്ക് പോരാടേണ്ടി വരാമെന്നുമാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്.
ആക്സിയോസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. നെതന്യാഹുവിനോട് നേരിട്ട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും കൂടുതൽ സൈനിക നടപടികൾ മേഖലയിലെ സമാധാന ശ്രമങ്ങളെ തകർക്കാൻ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കാൻ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഈ മുന്നറിയിപ്പ്. സംഘർഷം വ്യാപിപ്പിക്കുന്ന നടപടികൾ ഒഴിവാക്കി ചർച്ചകൾക്ക് അവസരം നൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇതിനിടെ, ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾ അമേരിക്കയുടെ നിർദേശങ്ങളെ അവഗണിച്ചാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇതോടെ അമേരിക്ക–ഇറാൻ സമാധാന ചർച്ചകളുടെ ഭാവിയെക്കുറിച്ചും അനിശ്ചിതത്വം നിലനിൽക്കുകയാണ്.
മധ്യപൂർവേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ, അമേരിക്കയും ഇസ്രയേലും തമ്മിലുള്ള സമീപന വ്യത്യാസങ്ങളും കൂടുതൽ ശ്രദ്ധ നേടുകയാണ്. ഇറാനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന ഇസ്രയേലിന്റെ നിലപാടിനും മേഖലയിൽ കൂടുതൽ യുദ്ധം ഒഴിവാക്കണമെന്ന അമേരിക്കയുടെ ശ്രമങ്ങൾക്കും ഇടയിലാണ് പുതിയ വിവാദം ഉയർന്നിരിക്കുന്നത്.
English Summary:
US President Donald Trump has warned Israeli Prime Minister Benjamin Netanyahu against escalating conflict with Iran, saying Israel could end up “fighting alone” if another major war breaks out. Trump made the remarks in an interview with Axios, emphasizing the need to preserve diplomatic efforts with Iran. The comments highlight growing differences between Washington and Tel Aviv over how to handle the ongoing regional tensions.
