ലണ്ടൻ: പാക്കിസ്ഥാനിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമായേക്കുമെന്ന് മുത്തഹിദ ഖ്വാമി മൂവ്മെന്റ് (എം.ക്യു.എം.) സ്ഥാപകൻ അൽത്താഫ് ഹുസൈൻ മുന്നറിയിപ്പ് നൽകി. പ്രസിഡന്റ് ആസിഫ് അലി സർദാരിയും സൈനിക നേതൃത്വവും തമ്മിൽ ‘നിശബ്ദ പോരാട്ടം’ നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പുതിയ പ്രവിശ്യകൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം രാജ്യത്തെ വലിയ രാഷ്ട്രീയ, സുരക്ഷാ പ്രതിസന്ധിയിലേക്ക് നയിച്ചേക്കുമെന്നും അൽത്താഫ് ഹുസൈൻ പറഞ്ഞു.
പാക്കിസ്ഥാനിൽ പ്രതിസന്ധിക്ക് വഴിവയ്ക്കുന്നത് പുതിയ പ്രവിശ്യകളോ?
28-ാം ഭരണഘടനാ ഭേദഗതിയിലൂടെ പുതിയ പ്രവിശ്യകൾ രൂപീകരിക്കാനുള്ള നീക്കത്തെ നിസ്സാരമായി കാണരുതെന്നാണ് ഹുസൈന്റെ മുന്നറിയിപ്പ്. ഈ വിഷയത്തിൽ പ്രസിഡന്റ് സർദാരിയും സൈനിക നേതൃത്വവും തമ്മിൽ വലിയ അഭിപ്രായവ്യത്യാസമുണ്ടായെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, പുതിയ പ്രവിശ്യകളെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കെ പാക്കിസ്ഥാന്റെ രാഷ്ട്രീയ നേതൃത്വം ഭിന്നിച്ചിരിക്കുകയാണെന്നും ഹുസൈൻ പറഞ്ഞു.
സർദാരിയുടെയും ഷഹബാസ് ഷരീഫിന്റെയും അസാന്നിധ്യം ചോദ്യം ചെയ്ത് ഹുസൈൻ
പ്രസിഡന്റ് ആസിഫ് അലി സർദാരിയും പ്രധാനമന്ത്രി ഷഹബാസ് ഷരീഫും നിലവിൽ പാക്കിസ്ഥാനിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ ഹുസൈൻ, ഭരണഘടനാ ഭേദഗതിയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായ സമയത്ത് പ്രസിഡന്റ് എന്തുകൊണ്ട് രാജ്യത്തേക്ക് മടങ്ങിയില്ലെന്നും ചോദിച്ചു.
പാക്കിസ്ഥാൻ ഏറ്റവും അപകടകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ജനങ്ങൾ ഈ അപകടങ്ങളെക്കുറിച്ച് അജ്ഞരാണെന്നും അദ്ദേഹം വിഡിയോ സന്ദേശത്തിൽ ആരോപിച്ചു.
സിന്ധിൽ സംഘർഷത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
പുതിയ പ്രവിശ്യകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട തർക്കം സിന്ധിൽ യുദ്ധസമാന സാഹചര്യം സൃഷ്ടിച്ചേക്കാമെന്നും ഹുസൈൻ മുന്നറിയിപ്പ് നൽകി.
സംഘർഷം വർധിച്ചാൽ പാക്കിസ്ഥാൻ സൈന്യം സിന്ധിലെ ജനങ്ങൾക്കെതിരെ തിരിയാൻ സാധ്യതയുണ്ടെന്നും ഇത് ‘സ്വതന്ത്ര സിന്ധുദേശ്’ എന്ന ആവശ്യത്തിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ പ്രവിശ്യകളെക്കുറിച്ചുള്ള ചർച്ചകൾ താൽക്കാലികമായി മാറ്റിവയ്ക്കണമെന്നും അൽത്താഫ് ഹുസൈൻ ആവശ്യപ്പെട്ടു. രാജ്യത്ത് സംഘർഷത്തിന്റെ സാധ്യതകൾ കാണുന്നതായും അദ്ദേഹം പറഞ്ഞു.
യുകെയിലാണ് അൽത്താഫ് ഹുസൈൻ
നിരവധി വിവാദങ്ങളിൽ ഉൾപ്പെട്ടതിനെ തുടർന്ന് പാക്കിസ്ഥാനിൽനിന്ന് നാടുകടത്തപ്പെട്ട അൽത്താഫ് ഹുസൈൻ നിലവിൽ യുകെയിലാണ് താമസിക്കുന്നത്.
English summary:
MQM founder Altaf Hussain has warned that Pakistan is moving toward a dangerous political and security crisis. He alleged a “silent struggle” between President Asif Ali Zardari and the military leadership over a proposed 28th constitutional amendment aimed at creating new provinces. Hussain also warned that tensions over new provinces could create a war-like situation in Sindh and potentially fuel demands for an independent Sindhudesh. He urged authorities to put the debate over new provinces on hold.
