facebook

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി: മൃതദേഹം ഒഴുകി വന്നത് വാട്ടർവേ അവന്യൂ ഭാഗത്തുനിന്നെന്ന് സൂചന

1 Min Read

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി


എറണാകുളം ചമ്പക്കര കനാലിൽ ഇന്ന് പുലർച്ചെ ആറരയോടെയാണ് നാട്ടുകാർ ഒരു പുരുഷന്റെ മൃതദേഹം ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തിയത്.

ഏകദേശം രണ്ടോ മൂന്നോ ദിവസത്തെ പഴക്കമുള്ള മൃതദേഹം ആദ്യം ശ്രദ്ധയിൽപ്പെട്ടത് കനാലിലൂടെ പോയ വഞ്ചിക്കാർക്കായിരുന്നു. വാട്ടർവേ അവന്യൂവിലെ സെയിന്റ് അണീസ് കപ്പേളയ്ക്ക് സമീപമാണ് മൃതദേഹം ആദ്യമായി കണ്ടത്.

ഉടൻതന്നെ നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയും മരട് പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ചമ്പക്കര പാലത്തിന് സമീപമുള്ള ബോട്ട് ജെട്ടിയിൽ മൃതദേഹം കരയ്ക്കടിപ്പിക്കുകയും ചെയ്തു.

മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹമെങ്കിലും ഇതുവരെ ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

മരട് പോലീസ് സ്റ്റേഷൻ പരിധിയിൽ ആരെയും കാണാതായതായി നിലവിൽ റിപ്പോർട്ടുകളില്ല. അതിനാൽ മൃതദേഹം മറ്റെവിടെയെങ്കിലും നിന്ന് ഒഴുകി വന്നതാകാനാണ് സാധ്യതയെന്ന് നാട്ടുകാരും പോലീസും കരുതുന്നു.

മരട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. ആളെ തിരിച്ചറിയുന്നതിനായി സമീപ പ്രദേശങ്ങളിലെ മറ്റ് പോലീസ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറിയിട്ടുണ്ട്.

കാണാതായ വ്യക്തികളെക്കുറിച്ചുള്ള പരാതികൾ പരിശോധിച്ചുവരികയാണെന്നും അന്വേഷണം ശക്തമാക്കിയതായും പോലീസ് വ്യക്തമാക്കി.

Share This Article