facebook

ഇടുക്കിയിലെ സ്വകാര്യ ജലവൈദ്യുതി പദ്ധതി; വർഷം 11 ദശലക്ഷം യൂണിറ്റ് വൈദ്യുതി

2 Min Read

പനംകുട്ടി (ഇടുക്കി): സ്വകാര്യ ജലവൈദ്യുതി പദ്ധതി യാഥാർഥ്യമാക്കി കേരളത്തിന്റെ വൈദ്യുതി രംഗത്ത് ശ്രദ്ധേയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ഇടുക്കി സ്വദേശിയായ രാകേഷും സഹപാഠികളും. കമ്പിളിക്കണ്ടത്തിന് സമീപം മുതിരപ്പുഴയാറിന്റെ കൈവഴിയായ പാറത്തോട് തോട്ടിലെ ജലപ്രവാഹം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ പദ്ധതിയിൽ നിന്ന് പ്രതിവർഷം ശരാശരി 11 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്.

12 വർഷത്തെ പരിശ്രമം വിജയത്തിലേക്ക്

ചെറുപ്പത്തിൽ രൂപംകൊണ്ട ആശയമാണ് പിന്നീട് യാഥാർഥ്യമായത്. അങ്കമാലിയിലെ എഫ്.ഐ.എസ്.എ.ടി എൻജിനിയറിംഗ് കോളേജിലെ സഹപാഠികളായ ഉണ്ണി എസ്. ശങ്കർ, എസ്.ജെ. നിതീഷ്, എം. രഞ്ജിനി, സിറിയക് ജോസ്, ഇ.എം. ഫാരിസ്, റിജോ ജോസഫ് എന്നിവർ പങ്കാളികളായി ചേർന്നതോടെ 12 വർഷം മുമ്പ് രാകേഷ് സി.എം.ഡിയായി ഇലക്ട്രോ എനർജി പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ചു.

2018-ൽ സർക്കാർ അനുമതി ലഭിച്ച പദ്ധതിക്കായി 31 കോടി രൂപയുടെ ബാങ്ക് വായ്പയും ലഭിച്ചു. തുടർന്ന് നാലര വർഷംകൊണ്ട് നാല് മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുതി പദ്ധതി പൂർത്തിയാക്കി.

പ്രതിവർഷം 11 ദശലക്ഷം യൂണിറ്റ് വൈദ്യുതി

നിലവിൽ ഈ സ്വകാര്യ ജലവൈദ്യുതി പദ്ധതി വഴി പ്രതിവർഷം ശരാശരി 11 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. കഴിഞ്ഞ വർഷം മാത്രം 12.9 ദശലക്ഷം യൂണിറ്റ് വൈദ്യുതി കെഎസ്ഇബിക്ക് കൈമാറി.

വൈദ്യുതി വിൽപ്പനയിലൂടെ പ്രതിവർഷം ശരാശരി 4.75 കോടി രൂപ വരുമാനം ലഭിക്കുന്നതായും അധികൃതർ അറിയിച്ചു. സംസ്ഥാനം വൈദ്യുതി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഈ ഉത്പാദനം ശ്രദ്ധേയ സംഭാവനയാണെന്നാണ് വിലയിരുത്തൽ.

രണ്ട് ടർബൈനുകൾ ഉപയോഗിച്ച് ഉത്പാദനം

ചതുരക്കള്ളിപ്പാറയിൽ നിർമ്മിച്ച 10 മീറ്റർ ഉയരവും 29.45 മീറ്റർ നീളവുമുള്ള ഡാമിൽ നിന്ന് 1,310 മീറ്റർ നീളമുള്ള പെൻസ്റ്റോക്ക് പൈപ്പിലൂടെ വെള്ളമെത്തിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.

രണ്ട് മെഗാവാട്ട് ശേഷിയുള്ള രണ്ട് ടർബൈനുകൾ പ്രവർത്തിപ്പിച്ചാണ് നാല് മെഗാവാട്ട് ശേഷി കൈവരിക്കുന്നത്. ഉത്പാദിപ്പിക്കുന്ന വൈദ്യുതി രണ്ട് കിലോമീറ്റർ അകലെയുള്ള കെഎസ്ഇബിയുടെ നേര്യമംഗലം പവർ ഹൗസിലേക്ക് പുതുതായി സ്ഥാപിച്ച വൈദ്യുതി ലൈനിലൂടെ എത്തിക്കുന്നു.

സംസ്ഥാനത്തെ പന്ത്രണ്ടാമത്തെയും ഇടുക്കിയിലെ അഞ്ചാമത്തെയും സ്വകാര്യ ജലവൈദ്യുതി പദ്ധതിയാണിത്.

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് രാകേഷ്

മഴക്കാലത്ത് ചെറുകിട ജലവൈദ്യുതി പദ്ധതികളിൽ നിന്ന് പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കുകയും വലിയ ഡാമുകളിൽ വെള്ളം സംഭരിക്കുകയും വേണമെന്ന് രാകേഷ് അഭിപ്രായപ്പെട്ടു.

ഇങ്ങനെ സംഭരിക്കുന്ന ജലം വേനൽക്കാലത്ത് ഉപയോഗിച്ച് വൈദ്യുതി ഉത്പാദനം വർധിപ്പിക്കാൻ കഴിഞ്ഞാൽ കേരളം നേരിടുന്ന നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.

Share This Article