തിരൂർ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനെ തെരുവുനായ ആക്രമണം നടത്തി പരിക്കേൽപ്പിച്ചു. തിരൂർ വെട്ടം പരിയാപുരം കോവളം സ്വദേശി നടക്കായിപ്പറമ്പിൽ അബ്ദുൾ ജബ്ബാറിന്റെ മകൻ ഐസാമിനാണ് പരിക്കേറ്റത്. കൈയ്ക്കും കാലിനും പരിക്കേറ്റ കുട്ടിയുടെ കൈയിലെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.
തെരുവുനായ ആക്രമണം; വീട്ടുമുറ്റത്ത് കളിച്ച കുഞ്ഞിന് പരിക്ക്
വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ കടിച്ച് താഴെയിടുകയായിരുന്നു.
കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാരാണ് നായയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടുത്തിയത്. തുടർന്ന് കുട്ടിയെ ഉടൻ തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
കൈയിലെ പരിക്ക് ഗുരുതരം
ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കുട്ടിയെ വീട്ടിലേക്ക് വിട്ടയച്ചു. എന്നാൽ കൈയിൽ സാരമായ പരിക്കുള്ളതിനാൽ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചതായി വീട്ടുകാർ പറഞ്ഞു.
ഞായറാഴ്ചയോടെ കുട്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നാണ് നിർദേശം. നിലവിൽ വീട്ടുകാരുടെ നിരീക്ഷണത്തിലാണ് കുട്ടി.
സമീപപ്രദേശത്തും തെരുവുനായ ആക്രമണം
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സമീപപ്രദേശമായ കാനൂരിലും തെരുവുനായയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു.
ഇതിന് പിന്നാലെ വീണ്ടും കുട്ടിക്ക് നേരെ ആക്രമണമുണ്ടായതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. തുടർച്ചയായ തെരുവുനായ ആക്രമണം നിയന്ത്രിക്കാൻ നടപടി വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.
