.
കേരളത്തിൽ സമീപകാലത്തായി ആശങ്കയുണർത്തുന്ന രീതിയിൽ പടർന്നുപിടിക്കുന്ന ഒന്നാണ് ഷിഗല്ല രോഗബാധ. സാധാരണ വയറിളക്ക രോഗങ്ങളേക്കാൾ ഏറെ ഗുരുതരമാകാൻ സാധ്യതയുള്ള ഒന്നായതുകൊണ്ട് തന്നെ ഇതിനെതിരെ അതീവ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. രോഗം പടരുന്നത് തടയുന്നതിനായി തുടക്കത്തിൽ തന്നെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് കൃത്യമായ പ്രതിരോധ മാർഗ്ഗങ്ങളും ചികിത്സയും സ്വീകരിക്കാൻ പൊതുജനങ്ങൾ തയ്യാറാകണമെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഷിഗല്ല ജനുസ്സിൽപ്പെട്ട ബാക്ടീരിയകളാണ് ഈ രോഗത്തിന് കാരണമാകുന്നത്. മനുഷ്യന്റെ കുടലിനെയും വയറിനെയുമാണ് ഈ ബാക്ടീരിയകൾ പ്രധാനമായും ബാധിക്കുന്നത്. രോഗം വല്ലാതെ മൂർച്ഛിക്കുന്ന സാഹചര്യങ്ങളിൽ ഇത് തലച്ചോറിനെ ബാധിക്കുന്ന ‘ഷിഗെല്ല എൻകഫലോപതി’ എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. തുടർച്ചയായ വയറിളക്കം കാരണം ശരീരത്തിലെ ജലാംശം വൻതോതിൽ നഷ്ടപ്പെടുന്നത് ജീവന് തന്നെ ഭീഷണിയായേക്കാവുന്ന ‘ഷോക്ക്’ എന്ന അവസ്ഥയിലേക്കും തുടർന്ന് മരണത്തിലേക്കും വരെ എത്തിക്കാൻ കാരണമായേക്കാം.
മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ഷിഗല്ല ബാക്ടീരിയ പ്രധാനമായും മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നത്. പഴകിയതും ശരിയായ രീതിയിൽ ചൂടാക്കാത്തതുമായ ഭക്ഷണങ്ങൾ, വൃത്തിഹീനമായ സാഹചര്യങ്ങളിലെ വെള്ളം, എളുപ്പത്തിൽ കേടാകാൻ സാധ്യതയുള്ള മയണൈസ്, ബേക്കറി പലഹാരങ്ങൾ, സാലഡുകൾ എന്നിവയിലൂടെയൊക്കെ ഈ രോഗം പകരാം. എല്ലാ പ്രായത്തിലുള്ളവർക്കും ഷിഗല്ല ബാധിക്കാമെങ്കിലും ചെറിയ കുട്ടികളിലാണ് ഈ രോഗം കൂടുതൽ ഗുരുതരമായി കാണപ്പെടുന്നത്.
ശക്തമായ പനി, കടുത്ത വയറുവേദന, വയറിളക്കം, മലത്തോടൊപ്പം രക്തം കലർന്നു പോകുക എന്നിവയാണ് ഷിഗല്ലയുടെ പ്രധാന ലക്ഷണങ്ങൾ. ബാക്ടീരിയകൾ കുടലിനെ നേരിട്ട് ബാധിക്കുന്നത് കൊണ്ടാണ് മലത്തിൽ രക്തത്തിന്റെ അംശം കാണപ്പെടുന്നത്. രോഗം അടിയന്തരമായി ചികിത്സിക്കാതിരുന്നാൽ രക്തസമ്മർദ്ദം താഴുകയും, തലച്ചോറിനെ ബാധിച്ച് അപസ്മാരവും ബോധക്ഷയവും ഉണ്ടാകുകയും ചെയ്യാം. ലക്ഷണങ്ങൾ കണ്ടാലുടൻ തന്നെ വൈദ്യസഹായം തേടുന്നത് വഴി രോഗം മാരകമാകുന്നത് പൂർണ്ണമായും തടയാനാകും.
കൃത്യമായ ശുചിത്വ ശീലങ്ങളിലൂടെ മാത്രമേ ഷിഗല്ലയെ പ്രതിരോധിക്കാൻ സാധിക്കൂ. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, വൃത്തിയുള്ള അന്തരീക്ഷത്തിൽ പാകം ചെയ്ത ചൂടുള്ള ഭക്ഷണം കഴിക്കുക, വെൽകം ഡ്രിങ്കുകൾക്ക് പകരം കാപ്പിയോ ചായയോ പോലുള്ള ചൂടുള്ള പാനീയങ്ങൾ ഉപയോഗിക്കുക എന്നിവ ശീലമാക്കണം. ഭക്ഷണപദാർത്ഥങ്ങൾ ഈച്ച അടിക്കാത്ത വണ്ണം എപ്പോഴും മൂടിവെക്കുകയും, ആഹാരം പലതവണ ഫ്രിഡ്ജിൽ വെച്ച് ചൂടാക്കി കഴിക്കുന്നത് ഒഴിവാക്കുകയും വേണം. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക.
ഭക്ഷണത്തിന് മുൻപും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പിട്ട് നന്നായി കഴുകുന്നത് നിർബന്ധമാക്കണം. കുട്ടികളുടെ മലമൂത്രവിസർജന്യങ്ങൾ കൃത്യമായി ശുചിമുറിയിൽ മാത്രം കളയാൻ ശ്രദ്ധിക്കണം. കിണറുകളിലെ വെള്ളം കൃത്യമായ ഇടവേളകളിൽ ക്ലോറിനേഷൻ നടത്തി അണുവിമുക്തമാക്കേണ്ടതും മാലിന്യങ്ങൾ കുടിവെള്ള സ്രോതസ്സുകളിൽ കലരുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതും പ്രധാനമാണ്.
വയറിളക്കം ബാധിച്ചാൽ ശരീരത്തിലെ ലവണങ്ങളും ജലവും നഷ്ടപ്പെട്ട് നിർജലീകരണം ഉണ്ടാകാതിരിക്കാൻ പാനീയ ചികിത്സ ഉടൻ ആരംഭിക്കണം. ഒ.ആർ.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിവ രോഗിക്ക് ഇടയ്ക്കിടെ നൽകണം. സ്വയം ചികിത്സ ഒഴിവാക്കി എത്രയും വേഗം അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുകയാണ് ഇതിൽ ഏറ്റവും പ്രധാനം.
English Summary
Shigella bacterial infection is on the rise in Kerala, posing a severe health risk. Spreading through contaminated food and water, it primarily affects the intestines, causing fever, abdominal pain, and bloody diarrhea. Early detection, strict hygiene practices, and immediate rehydration therapy using ORS are crucial to prevent fatalities.
