പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ പിഞ്ചുകുട്ടിക്ക് നേരെ ആരോഗ്യപ്രവർത്തകരുടെ ഭാഗത്തുനിന്നും കടുത്ത അവഗണനയുണ്ടായതായി പരാതി. വാണിയംകുളം ചെറുകാട്ടുപുലം സ്വദേശികളായ നിതീഷ്-രേഷ്മ ദമ്പതികളുടെ ഏഴ് വയസ്സുകാരനായ മകനാണ് വെളളിയാഴ്ച പുലർച്ചെ ദുരനുഭവം നേരിടേണ്ടി വന്നത്.
പുലർച്ചെ ഒന്നരയോടെ കടുത്ത പനിയുമായി ആശുപത്രിയിലെത്തിയ കുട്ടിയെ പരിശോധിക്കാനോ പ്രാഥമിക ചികിത്സ നൽകാനോ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ തയ്യാറായില്ലെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. കുട്ടിയുടെ ശാരീരികാവസ്ഥ നേരിട്ട് കണ്ടിട്ടും ശരീരതാപനില പോലും നോക്കാതെ ഡോക്ടർ അവഗണിച്ചുവെന്നത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
മുക്കാൽ മണിക്കൂറോളം ആശുപത്രിയിൽ കാത്തുനിന്നിട്ടും യാതൊരുവിധ പരിഗണനയും ലഭിക്കാതെ വന്നതോടെ നിസ്സഹായരായ രക്ഷിതാക്കൾ കുട്ടിയെയും കൊണ്ട് സ്വകാര്യ ആശുപത്രിയിലേക്ക് പോകാൻ നിർബന്ധിതരാവുകയായിരുന്നു. മുമ്പ് ഫിറ്റ്‌സ് (അപസ്മാരം) വന്ന ചരിത്രമുള്ള കുട്ടിയായതിനാൽ പനി കൂടുമെന്ന ഭയത്തിലായിരുന്നു കുടുംബം.
സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണ് കുട്ടിയുടെ പനിയും വിട്ടുമാറാത്ത ഛർദ്ദിയും നിയന്ത്രണവിധേയമായത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും നാലായിരം രൂപയോളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി ചിലവാക്കേണ്ടി വന്നതായും കുട്ടിയുടെ മാതാപിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവം വിവാദമായതോടെ വിഷയത്തിൽ വിശദീകരണവുമായി ആശുപത്രി അധികൃതർ രംഗത്തെത്തി. കുട്ടിയെ പരിശോധിച്ചില്ലെന്ന പരാതി ഇതുവരെ ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നും എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചു വരികയാണെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
എന്നാൽ, താൻ കുട്ടിയെ അവഗണിച്ചിട്ടില്ലെന്നും മുൻപ് മറ്റൊരു ഡോക്ടർ നൽകിയ കുറിപ്പടിയുമായാണ് അവർ എത്തിയതെന്നും ആ മരുന്ന് തന്നെ തുടരാൻ നിർദ്ദേശിക്കുകയാണ് ചെയ്തതെന്നുമാണ് ഡ്യൂട്ടി ഡോക്ടറുടെ വാദം. എന്നാൽ കടുത്ത പനിയുമായി എത്തിയ കുഞ്ഞിനെ തൊട്ടുനോക്കാൻ പോലും ഡോക്ടർ തയ്യാറായില്ലെന്ന ഉറച്ച നിലപാടിലാണ് കുടുംബം.
സർക്കാർ ആശുപത്രിയിൽ നിന്ന് നേരിടേണ്ടി വന്ന ഈ ദുരനുഭവത്തിനെതിരെ ഉടൻ തന്നെ ഔദ്യോഗികമായി പരാതി നൽകാനാണ് രക്ഷിതാക്കളുടെ തീരുമാനം. പാവപ്പെട്ടവർ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രികളിൽ രാത്രികാലങ്ങളിൽ എത്തുന്ന രോഗികളോട് ജീവനക്കാർ കാണിക്കുന്ന ഇത്തരം നിരുത്തരവാദപരമായ സമീപനങ്ങൾ അവസാനിപ്പിക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു. സാധാരണക്കാരുടെ ജീവന് വിലകൽപ്പിക്കാത്ത ഇത്തരം പ്രവണതകൾക്കെതിരെ കർശന നടപടി വേണമെന്നാണ് ഉയരുന്ന പൊതുവികാരം.
English Summary
Parents of a seven-year-old boy alleged treatment denial at Ottapalam Taluk Hospital on Friday night. Despite the child’s history of seizures and high fever, the duty doctor reportedly refused to examine him. The family eventually sought private treatment, costing ₹4000. Hospital authorities have initiated an internal probe.
