അഞ്ച് ക്രൂ അംഗങ്ങളുമായി പറന്ന പാക്കിസ്ഥാന്റെ ബോയിങ് 737 ചരക്കുവിമാനം കാണാതായതായി പാക്കിസ്ഥാൻ വ്യോമയാന അധികൃതർ സ്ഥിരീകരിച്ചു. ഷാർജയിൽ നിന്നും കറാച്ചിയിലേക്ക് പുറപ്പെട്ട വിമാനവുമായുള്ള ആശയവിനിമയ ബന്ധം പെട്ടെന്ന് വേർപെടുകയായിരുന്നു.
വിമാനത്തിലെ നാവിഗേഷൻ സംവിധാനത്തിൽ പെട്ടെന്നുണ്ടായ തകരാറിനെക്കുറിച്ച് പൈലറ്റ് റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് നിയന്ത്രണമുറിയുമായുള്ള ബന്ധം പൂർണ്ണമായും നഷ്ടമായത്. കെ2 എയർവേയ്സിന്റെ ഉടമസ്ഥതയിലുള്ളതാണ് കാണാതായ ഈ ചരക്കുവിമാനം.
വിമാനത്തിന് ഏകദേശം 27 വർഷത്തെ പഴക്കമുണ്ടെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. വിമാനം കറാച്ചിക്ക് തെക്കുപടിഞ്ഞാറുള്ള അറബിക്കടലിൽ തകർന്നുവീണിരിക്കാമെന്നാണ് പ്രാഥമിക നിഗമനങ്ങളെന്ന് പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഒർമാരയ്ക്ക് സമീപം ബന്ധം നഷ്ടമായി; തിരച്ചിൽ ഊർജ്ജിതമാക്കി
പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയുടെ പരിധിയിൽ വരുന്ന ഒർമാരയ്ക്ക് സമീപം അറബിക്കടലിന് മുകളിലൂടെ സഞ്ചരിക്കുമ്പോഴാണ് വിമാനം റഡാറുകളിൽ നിന്നും അപ്രത്യക്ഷമായതെന്ന് പാക്ക് മാധ്യമമായ ജിയോ ന്യൂസ് വ്യക്തമാക്കിയിട്ടുണ്ട്.
വിമാനവും ജീവനക്കാരെയും കണ്ടെത്തുന്നതിനായി വിവിധ സുരക്ഷാ ഏജൻസികളെ ഏകോപിപ്പിച്ചുകൊണ്ട് അടിയന്തരവും വിപുലവുമായ തിരച്ചിൽ പ്രവർത്തനങ്ങൾ ആരംഭിച്ചതായി പാക്കിസ്ഥാൻ എയർപോർട്ട് അതോറിറ്റി അറിയിച്ചു.
അപകടത്തിൽപ്പെട്ട വിമാനത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി പാക്കിസ്ഥാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായും മറ്റ് സർക്കാർ സംവിധാനങ്ങളുമായും കമ്പനി പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്ന് കെ2 എയർവേയ്സ് അധികൃതർ വ്യക്തമാക്കി.
