വിഴിഞ്ഞം: മത്സ്യസമ്പത്തിനായി കടലിൽ വലവിരക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് ഇപ്പോൾ ലഭിക്കുന്നത് മീനുകളേക്കാൾ കൂടുതൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ. വിഴിഞ്ഞം മതിപ്പുറം മേഖലയിലെ മത്സ്യത്തൊഴിലാളികളാണ് കടലിന്റെ അടിത്തട്ടിൽ നിന്ന് വലയിൽ കുരുങ്ങി എത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് ഗണ്യമായി വർധിച്ചതായി പരാതിപ്പെടുന്നത്.
ഏകദേശം 25 മീറ്റർ ആഴത്തിൽ വലവിരിച്ച് രാവിലെ തിരിച്ചെടുക്കുമ്പോൾ പ്ലാസ്റ്റിക് ബോട്ടിലുകൾ, പ്ലാസ്റ്റിക് ബാഗുകൾ, ഉപയോഗിച്ച നാപ്കിനുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് കൂടുതലായി ലഭിക്കുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇവ മത്സ്യബന്ധന വലകൾക്ക് കേടുപാടുകൾ വരുത്തുകയും സാമ്പത്തിക നഷ്ടത്തിന് കാരണമാവുകയും ചെയ്യുന്നു.
മഴക്കാലത്തിന് മുന്നോടിയായി നഗരപ്രദേശങ്ങളിലെ ഓടകളിലും കാനാലുകളിലും ജലാശയങ്ങളിലും അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ മഴവെള്ളത്തോടൊപ്പം പൊഴിമുഖങ്ങളിലൂടെ കടലിലെത്തുന്നതാണ് പ്രധാന കാരണമെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. കടൽത്തീരത്ത് അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വീണ്ടും കടലിലേക്ക് ഒഴുകിപ്പോകുന്നതും പ്രശ്നം രൂക്ഷമാക്കുന്നുണ്ട്.
കടലിൽ നിന്ന് കരയ്ക്കടിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ദിവസേന നീക്കം ചെയ്യാനും പൊഴിമുഖങ്ങളിൽ പ്രത്യേക വലകൾ സ്ഥാപിച്ച് മാലിന്യങ്ങൾ കടലിലെത്തുന്നത് തടയാനുമാണ് പരിസ്ഥിതി സംഘടനയായ ‘ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ്’ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, കഴിഞ്ഞ വർഷം ആലപ്പുഴ തീരത്തിന് സമീപം അപകടത്തിൽപ്പെട്ട ചരക്കുകപ്പലിൽ നിന്ന് കടലിലേക്ക് ഒഴുകിയ പ്ലാസ്റ്റിക് പെല്ലറ്റുകൾ ഇപ്പോഴും കോവളം ഉൾപ്പെടെയുള്ള തീരങ്ങളിൽ അടിഞ്ഞുകൂടുന്നതായും സംഘടന ചൂണ്ടിക്കാട്ടുന്നു. ഒരു വർഷത്തിനിടെ ഇവയുടെ രൂപത്തിലും നിറത്തിലും മാറ്റം സംഭവിച്ചിട്ടുണ്ടെന്നും ഇത് കടൽ പരിസ്ഥിതിക്ക് ഗുരുതരമായ ഭീഷണിയാണെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
പ്ലാസ്റ്റിക് തരികൾ കടൽജീവികൾ ഭക്ഷണമായി തെറ്റിദ്ധരിച്ച് വിഴുങ്ങാനുള്ള സാധ്യതയുണ്ടെന്നും, കടൽജലത്തിൽ സൂക്ഷ്മപ്ലാസ്റ്റിക്കുകളുടെ അളവ് വർധിക്കുന്നത് സമുദ്ര ആവാസവ്യവസ്ഥയെ ദീർഘകാലമായി ബാധിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
English Summary:
Fishermen in Vizhinjam are raising concerns over increasing plastic pollution in the sea, as fishing nets are frequently filled with plastic bottles, bags and other waste instead of fish. Environmental groups say waste carried through canals and waterways is reaching the sea and damaging marine ecosystems. They have urged authorities to strengthen waste management measures and prevent plastic from entering coastal waters.
