facebook

സേവിങ്സ് അക്കൗണ്ടിലെ മിനിമം ബാലൻസ് പിഴ; ഒരു വർഷം ബാങ്കുകൾ ഈടാക്കിയത് ₹7,086 കോടിയിലേറെ: മുന്നിൽ ഈ ബാങ്ക്

2 Min Read

സേവിങ്സ്, കറന്റ് അക്കൗണ്ടുകളിൽ നിർബന്ധമായ മിനിമം ശരാശരി ബാലൻസ് (Minimum Average Balance – MAB) നിലനിർത്താത്തതിന്റെ പേരിൽ 2025-26 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് ₹7,086 കോടിയിലധികം പിഴയായി ഈടാക്കിയതായി കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.

ഇതിൽ സ്വകാര്യ ബാങ്കുകൾ മാത്രം ₹4,948.71 കോടി പിരിച്ചപ്പോൾ പൊതുമേഖലാ ബാങ്കുകൾ ₹2,137.92 കോടിയാണ് പിഴയായി ഈടാക്കിയത്. മൊത്തം പിഴത്തുകയുടെ ഏകദേശം 70 ശതമാനവും സ്വകാര്യ ബാങ്കുകളിൽ നിന്നാണെന്നതാണ് ശ്രദ്ധേയം.

സ്വകാര്യ ബാങ്കുകളിൽ എച്ച്‍ഡിഎഫ്സി ബാങ്ക് മുന്നിൽ

ധനമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം മിനിമം ബാലൻസ് പിഴയായി ഏറ്റവും കൂടുതൽ തുക ഈടാക്കിയത് എച്ച്‍ഡിഎഫ്സി ബാങ്കാണ്. 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം ബാങ്ക് ₹1,798.14 കോടി പിരിച്ചു. ₹1,081.33 കോടി ഈടാക്കിയ ആക്സിസ് ബാങ്കാണ് രണ്ടാം സ്ഥാനത്ത്.

ഈ രണ്ട് ബാങ്കുകൾ മാത്രം ചേർന്ന് സ്വകാര്യ ബാങ്കുകൾ ഈടാക്കിയ മൊത്തം പിഴത്തുകയുടെ ഏകദേശം 58 ശതമാനം പിരിച്ചെടുത്തതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

മറ്റ് സ്വകാര്യ ബാങ്കുകളിൽ ഐ.സി.ഐ.സി.ഐ ബാങ്ക് ₹353.50 കോടി, കൊട്ടക് മഹീന്ദ്ര ബാങ്ക് ₹290.65 കോടി, യെസ് ബാങ്ക് ₹195.05 കോടി, ഐ.ഡി.ബി.ഐ ബാങ്ക് ₹175.15 കോടി എന്നിങ്ങനെയാണ് പിഴയായി ഈടാക്കിയത്. 2022-23 സാമ്പത്തിക വർഷത്തിന് മുൻപുള്ള സ്വകാര്യ ബാങ്കുകളുടെ വിവരങ്ങൾ ലഭ്യമല്ലെന്നും നിലവിലെ കണക്കുകൾ താൽക്കാലികമാണെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.

പൊതുമേഖലാ ബാങ്കുകളിൽ എസ്.ബി.ഐ ഒന്നാമത്

പൊതുമേഖലാ ബാങ്കുകളിൽ ഏറ്റവും കൂടുതൽ മിനിമം ബാലൻസ് പിഴ ഈടാക്കിയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. എസ്.ബി.ഐ ₹477.27 കോടി പിരിച്ചു. ബാങ്ക് ഓഫ് ബറോഡ ₹394.10 കോടിയും ഇന്ത്യൻ ബാങ്ക് ₹299.17 കോടിയും ഈടാക്കി.

അതേസമയം, എസ്.ബി.ഐയുടെ ഈ പിഴത്തുക കറന്റ് അക്കൗണ്ടുകളിൽ നിന്നു മാത്രമാണെന്ന് സർക്കാർ വ്യക്തമാക്കി. 2020 മാർച്ചുമുതൽ സേവിങ്സ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് പിഴ എസ്.ബി.ഐ പൂർണമായും ഒഴിവാക്കിയിരുന്നു.

ജനധൻ ഉൾപ്പെടെ 73 കോടി അക്കൗണ്ടുകൾക്ക് പിഴയില്ല

പ്രധാനമന്ത്രി ജൻ ധൻ യോജന (PMJDY) പ്രകാരം തുറന്ന അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകൾക്ക് (BSBDA) മിനിമം ബാലൻസ് നിലനിർത്തേണ്ട ബാധ്യതയില്ലെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ചു.

ഇത്തരം സീറോ ബാലൻസ് അക്കൗണ്ടുകളിലൂടെ നിക്ഷേപം, പിൻവലിക്കൽ, എടിഎം സേവനങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന ബാങ്കിങ് സേവനങ്ങൾ യാതൊരു പിഴയുമില്ലാതെ ലഭിക്കും. നിലവിൽ രാജ്യത്ത് ജൻ ധൻ അക്കൗണ്ടുകൾ ഉൾപ്പെടെ ഏകദേശം 73 കോടി ബേസിക് സേവിങ്സ് അക്കൗണ്ടുകൾ മിനിമം ബാലൻസ് പിഴയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

പിഴ ഈടാക്കുന്നതിന് ആർബിഐയുടെ നിർദേശങ്ങൾ

മിനിമം ബാലൻസ് പിഴ ഈടാക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകിയിട്ടുണ്ടെങ്കിലും അത് ബാങ്കുകളുടെ ഡയറക്ടർ ബോർഡ് അംഗീകരിച്ച നയങ്ങൾക്കനുസരിച്ചായിരിക്കണം. പിഴത്തുക ന്യായവും സുതാര്യവും ബാങ്ക് നൽകുന്ന സേവനങ്ങളുടെ ചെലവിന് ആനുപാതികവുമായിരിക്കണമെന്നും ആർബിഐ നിർദേശിക്കുന്നു.

കൂടാതെ, പിഴ ഈടാക്കുന്നതിന് മുമ്പ് അക്കൗണ്ടിൽ ആവശ്യമായ മിനിമം ബാലൻസ് നിലനിർത്താൻ ഉപഭോക്താക്കൾക്ക് മതിയായ സമയം നൽകണമെന്നും ബാങ്കുകൾ എസ്.എം.എസ്, ഇ-മെയിൽ, കത്ത് അല്ലെങ്കിൽ മറ്റ് അനുയോജ്യമായ മാർഗങ്ങളിലൂടെ മുൻകൂട്ടി അറിയിപ്പ് നൽകണമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

Share This Article