തിരുവനന്തപുരം: കേരളത്തിൽ 90 ശതമാനം പേർക്കും ദന്തക്ഷയവും മോണരോഗവും ഉണ്ടെന്ന ഡെന്റൽ കൗൺസിൽ ഓഫ് കേരളയുടെ റിപ്പോർട്ടിലെ മുന്നറിയിപ്പിന് പിന്നാലെയും പ്രതിരോധ നടപടികൾ ശക്തമായില്ല. കുട്ടികളിലും ദന്തരോഗം വ്യാപകമാകുമ്പോൾ, ബോധവത്കരണത്തിനായി സീനിയർ ഡെന്റൽ ഹൈജീനിസ്റ്റുകളെ ഡെന്റൽ ഹൈജീൻ ഓഫീസർമാരാക്കണമെന്ന ശുപാർശയും നടപ്പായിട്ടില്ല.
ദന്തക്ഷയം വ്യാപകം; പ്രതിരോധത്തിന് നടപടിയില്ല
സംസ്ഥാനത്തെ ജനങ്ങളിൽ വലിയൊരു വിഭാഗം ദന്തക്ഷയവും മോണരോഗവും നേരിടുന്നതായി ഡെന്റൽ കൗൺസിൽ ഓഫ് കേരള സർക്കാരിന് സമർപ്പിച്ച അവസാന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കൃത്യമായ ദന്തസംരക്ഷണ ബോധവത്കരണത്തിന്റെയും പ്രതിരോധ പ്രവർത്തനങ്ങളുടെയും അഭാവമാണ് രോഗികളുടെ എണ്ണം വർധിക്കാൻ കാരണമാകുന്നതെന്നാണ് വിലയിരുത്തൽ.
23 ഡെന്റൽ ഹൈജീനിസ്റ്റുകൾക്ക് സ്ഥാനക്കയറ്റമില്ല
കുട്ടികളിലും ദന്തക്ഷയം ഉൾപ്പെടെയുള്ള ദന്തരോഗങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കേണ്ടതുണ്ട്. ഇതിനായി സീനിയർ വിഭാഗത്തിലുള്ള 23 ഡെന്റൽ ഹൈജീനിസ്റ്റുകളെ ഡെന്റൽ ഹൈജീൻ ഓഫീസർമാരാക്കണമെന്ന് ആരോഗ്യവകുപ്പ് നാല് വർഷത്തിനിടെ രണ്ട് തവണ ശുപാർശ നൽകിയിരുന്നു.
എന്നാൽ ഈ ശുപാർശയിൽ ഇതുവരെ തുടർനടപടിയുണ്ടായിട്ടില്ല. ഇതോടെ സ്കൂളുകൾ, തദ്ദേശ സ്ഥാപനങ്ങൾ, ഗ്രാമീണ മേഖലകൾ എന്നിവ കേന്ദ്രീകരിച്ചുള്ള ദന്താരോഗ്യ ബോധവത്കരണ പ്രവർത്തനങ്ങൾക്കും തിരിച്ചടിയാകുന്നതായി ചൂണ്ടിക്കാട്ടുന്നു.
ഡെന്റൽ ഹൈജീനിസ്റ്റുകളുടെ ചുമതല മാറ്റണമെന്ന് ആവശ്യം
പല്ല് ക്ലീനിംഗ്, പോളിഷിംഗ്, പൊതുജന ബോധവത്കരണം, ഡെന്റൽ ക്ലിനിക്കുകളുടെ ഏകോപനം തുടങ്ങിയവയാണ് ഡെന്റൽ ഹൈജീനിസ്റ്റുകളുടെ പ്രധാന ചുമതലകളായി നിർദേശിച്ചിരിക്കുന്നത്.
എന്നാൽ നിലവിൽ ഡെന്റൽ ഡോക്ടർമാരുടെ സഹായികളായി ഡെന്റൽ അസിസ്റ്റന്റുമാർ ചെയ്യേണ്ട ജോലികളും ക്ലിനിക്കൽ പ്രവർത്തനങ്ങളും ഉൾപ്പെടെ ഹൈജീനിസ്റ്റുകൾ നിർവഹിക്കുന്ന സാഹചര്യമാണുള്ളതെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.
ഹൈജീൻ ഓഫീസർമാരെ നിയമിക്കണമെന്ന് ആവശ്യം
സീനിയർ ഡെന്റൽ ഹൈജീനിസ്റ്റുകളെ തസ്തികമാറ്റം വഴി ഡെന്റൽ ഹൈജീൻ ഓഫീസർമാരായി നിയമിക്കണമെന്നാണ് ആവശ്യം. ഈ വിഷയത്തിൽ ഗവ. ഡെന്റൽ ഹൈജീനിസ്റ്റ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി കഴിഞ്ഞമാസം സർക്കാരിനോട് വിശദീകരണം തേടിയിരുന്നു.
എന്നാൽ കോടതി ഇടപെടലിന് ശേഷവും വിഷയത്തിൽ കാര്യമായ നടപടിയുണ്ടായിട്ടില്ലെന്നാണ് ആരോപണം.
നിയമസഭയിലെ ഉറപ്പും നടപ്പായില്ല
ഡെന്റൽ കൗൺസിൽ ഓഫ് കേരളയുടെ റിപ്പോർട്ടിൽ ദന്തസംരക്ഷണത്തിന് ഫലപ്രദമായ ബോധവത്കരണത്തിന്റെ ആവശ്യകത വ്യക്തമാക്കിയിരുന്നു. കൂടാതെ, ഡെന്റൽ ഹൈജീനിസ്റ്റുകളെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കുമെന്ന് സർക്കാർ നിയമസഭയിലും മറുപടി നൽകിയിരുന്നു.
അതേസമയം, ഈ ഉറപ്പുകൾക്കുശേഷവും തുടർനടപടികളില്ലാത്തത് ആശങ്കയുണ്ടാക്കുന്നതായി ബന്ധപ്പെട്ടവർ പറയുന്നു. ദന്തക്ഷയം ഉൾപ്പെടെയുള്ള രോഗങ്ങൾ തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണമെന്നാണ് ആവശ്യം.
