ലോറൻസ് ബിഷ്ണോയ് സംഘം വീണ്ടും സജീവം? ജിം ഉടമയുടെ കൊലപാതകത്തിന് പിന്നിലെ അധോലോക ബന്ധം അന്വേഷിച്ച് പൊലീസ്

1 Min Read

ചണ്ഡീഗഡ്: ഹരിയാനയിലെ ഹാൻസിയിൽ ജിം ഉടമയെ ബൈക്കിലെത്തിയ അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തി. ഫവ്വാര ചൗക്കിന് സമീപം ഔട്ട്ഡോർ വർക്കൗട്ട് സെഷൻ നടത്തുന്നതിനിടെയാണ് ആക്രമണം നടന്നത്.

യുവാക്കൾക്കും യുവതികൾക്കും പരിശീലനം നൽകിക്കൊണ്ടിരിക്കെ മോട്ടോർ സൈക്കിളിലെത്തിയ അക്രമികൾ ജിം ഉടമയുടെ സമീപത്തെത്തി വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പത്തോളം റൗണ്ട് വെടിവച്ച ശേഷം പ്രതികൾ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അക്രമികൾ ജിം ഉടമയുടെ അടുത്തേക്ക് എത്തുന്നതും വെടിവയ്പ്പ് നടത്തിയ ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

വെടിവയ്പ്പിൽ മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇയാൾ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് പൊലീസ് വ്യാപക അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, ഡൽഹിയിലെ പശ്ചിം വിഹാർ പ്രദേശത്തും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തു. ഒരു ജിമ്മിന് പുറത്ത് ബൈക്കിലെത്തിയ രണ്ട് അക്രമികൾ വെടിയുതിർത്തതായി പൊലീസ് വ്യക്തമാക്കി. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയ് സംഘമാണ് ഏറ്റെടുത്തതെന്ന് റിപ്പോർട്ടുകളുണ്ട്.

പുലർച്ചെ നാല് മണിയോടെയാണ് ഡൽഹിയിലെ ജിമ്മിന് നേരെ ആക്രമണം നടന്നത്. ഏഴ് റൗണ്ട് വെടിയുതിർത്തെന്നാണ് വിവരം. രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് വെടിവയ്പ്പിന്റെ തെളിവുകൾ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഇരുസംഭവങ്ങളുടെയും പശ്ചാത്തലം പരിശോധിച്ചുവരികയാണ്. ആക്രമണങ്ങൾക്ക് പിന്നിലെ കാരണം കണ്ടെത്തുന്നതിനും പ്രതികളെ തിരിച്ചറിയുന്നതിനുമായി അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

English Summary:
A gym owner was shot dead by unidentified assailants in Haryana’s Hansi while conducting an outdoor workout session. The attackers reportedly fired multiple rounds before fleeing the scene. CCTV footage captured the incident, and another person was injured in the attack. Meanwhile, a separate shooting targeting a gym was reported in Delhi, with the Lawrence Bishnoi gang claiming responsibility.

Share This Article