അപകടത്തിൽപ്പെട്ട് വസ്ത്രങ്ങൾ കീറിപ്പോയ ഒരു സ്ത്രീക്ക് തന്റെ ഉടുമുണ്ടഴിച്ചു നൽകി മാതൃകയായിരിക്കുകയാണ് ചായ വിൽപനക്കാരനായ എം.ആർ. ഷാജി. ഇന്നലെ ഉച്ചയോടെ സൈക്കിളിൽ കടകളിൽ ചായ വിതരണം ചെയ്യാൻ പോകുമ്പോഴാണ് കിഴക്കേക്കോട്ട മരട്ടിപ്പറമ്പ് സ്വദേശിയായ ഷാജി അപകടം കണ്ടത്.
ബസിനടിയിൽപ്പെട്ട് റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴക്കപ്പെട്ടതിനെത്തുടർന്ന് സ്ത്രീയുടെ വസ്ത്രങ്ങൾ പൂർണമായും കീറിപ്പോയിരുന്നു.
അപകടം കണ്ട ഉടൻ തന്നെ ഷാജി ഓടിയെത്തി സ്ത്രീയെ എഴുന്നേൽപ്പിക്കുകയും, അടിയന്തര സാഹചര്യത്തിൽ തന്റെ സുരക്ഷയോ അന്തസ്സോ പോലും നോക്കാതെ ഉടുത്തിരുന്ന മുണ്ട് അഴിച്ചു നൽകി അവരെ പൊതിയുകയും ചെയ്തു.
ഈ പ്രവൃത്തി അവിടെയുണ്ടായിരുന്നവർക്ക് വലിയൊരു ആശ്വാസമായി. ശേഷം, സമീപത്തെ കടയിൽ നിന്ന് മറ്റൊരു മുണ്ട് വാങ്ങിയാണ് ഷാജി തന്റെ ജോലി തുടർന്നത്.
ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിസന്ധി ഘട്ടത്തിൽ മനുഷ്യത്വപരമായ ഈ നിലപാട് സ്വീകരിച്ച ഷാജിയെ ചുറ്റുമുള്ളവർ ഏറെ അഭിനന്ദിക്കുന്നുണ്ട്.
English Summary
When a woman’s clothes were torn after being dragged by a bus in Thrippunithura, tea vendor M.R. Shaji immediately gave her his own dhoti to protect her dignity before getting help.
