ഭരണമാറ്റത്തിന് മുൻപ് വനംവകുപ്പിൽ വൻ അഴിച്ചുപണി; കോടികളുടെ അഴിമതി കേസുകൾ അതിവേഗം ഒതുക്കി; 20 ഉദ്യോഗസ്ഥർക്ക് കൂട്ടത്തോടെ ക്ലീൻ ചിറ്റ്

2 Min Read
2 Min Read

കോട്ടയം: പുതിയ സർക്കാർ അധികാരമേൽക്കുന്നതിനുമുമ്പ് വനംവകുപ്പിൽ എടുത്ത ചില നിർണായക തീരുമാനങ്ങൾ വിവാദമാകുന്നു. വകുപ്പുതല അച്ചടക്കനടപടികൾ, വിജിലൻസ് അന്വേഷണങ്ങൾ, ഉദ്യോഗസ്ഥർക്കെതിരായ ഗുരുതര ആരോപണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന കേസുകളാണ് അതിവേഗം തീർപ്പാക്കിയത്. ക്രമക്കേടുകൾ കണ്ടെത്തിയ വനം വിജിലൻസിന്റെ റിപ്പോർട്ടുകൾ തുടരന്വേഷണത്തിന് വിടാതെ അവസാനിപ്പിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കുകയും ചെയ്തതോടെയാണ് വിമർശനം ശക്തമായത്.

ആര്യങ്കാവ് റേഞ്ചിൽ 20 ഉദ്യോഗസ്ഥർക്കെതിരെ ആരംഭിച്ച അച്ചടക്കനടപടികളാണ് പ്രധാനമായും അവസാനിപ്പിച്ചത്. കടമാൻപാറയിലെ തേക്കുതോട്ടം, ചന്ദനത്തോട്ടം, പൾപ്പ് വുഡ് തോട്ടം എന്നിവിടങ്ങളിൽ ജോലിചെയ്യാത്ത വാച്ചർമാർക്ക് ശമ്പളം നൽകിയതും വ്യാജ ബില്ലുകളും രേഖകളും തയ്യാറാക്കിയതുമെന്ന കണ്ടെത്തലിനെ തുടർന്നാണ് 2021-ൽ അന്വേഷണം ആരംഭിച്ചത്. കാരണംകാണിക്കൽ നോട്ടീസ് നൽകിയ ശേഷമാണ് മുഴുവൻ ഉദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കിയത്.

2018 ഏപ്രിൽ മുതൽ 2019 മാർച്ച് വരെ ജോലിക്ക് ഹാജരാകാത്ത വ്യക്തിക്ക് ശമ്പളം നൽകിയെന്ന കണ്ടെത്തൽ വകുപ്പ് തന്നെ ശരിവെച്ചിട്ടുണ്ട്. എന്നിരുന്നാലും ഇത് ‘സദുദ്ദേശ്യത്തോടെയാണെന്ന്’ വിലയിരുത്തിയാണ് നടപടികൾ അവസാനിപ്പിച്ചത്. മറ്റൊരു വാച്ചർക്ക് ജോലിചെയ്യാതിരിക്കെ നാല് മാസത്തെ വേതനമായി 48,480 രൂപ നൽകിയതും കണ്ടെത്തിയെങ്കിലും, മുൻകാല സേവനം പരിഗണിക്കുമ്പോൾ സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായതായി തെളിയിക്കാനാകില്ലെന്ന വിശദീകരണമാണ് ഉത്തരവിൽ നൽകിയിരിക്കുന്നത്.

ഡയറക്ടറുടെ അനുമതിയില്ലാതെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് സ്ട്രെസ് മാനേജ്മെന്റ് ക്ലാസുകൾ സംഘടിപ്പിച്ച അസിസ്റ്റന്റ് കൺസർവേറ്റർക്കെതിരായ നടപടിയും ‘ഉദാര സമീപനം’ സ്വീകരിച്ചാണ് അവസാനിപ്പിച്ചത്.

ഇതിനിടെ, കോന്നി നടുവത്തുമൂഴി റേഞ്ചിലെ പാടം, കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധികളിൽ തേക്കുമരങ്ങൾ മുറിച്ചുകടത്തിയ സംഭവത്തിൽ മേൽനോട്ടവീഴ്ച ആരോപിച്ച് ഉദ്യോഗസ്ഥർക്കെതിരെ ആരംഭിച്ച നടപടികളും ഏപ്രിൽ 18-ന് അവസാനിപ്പിച്ചു. മേൽനോട്ടവീഴ്ച ഉണ്ടായതായി അംഗീകരിച്ചിട്ടും പ്രതിയെ പിന്നീട് പിടികൂടിയ സാഹചര്യത്തിൽ അത് ‘നോട്ടപ്പിഴവ്’ മാത്രമാണെന്ന വിലയിരുത്തലിലാണ് നടപടി അവസാനിപ്പിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

English Summary
Controversy has erupted over a series of decisions taken by the Forest Department just before the new government assumed office in Kerala. Disciplinary and vigilance cases involving alleged corruption, fake records, and financial irregularities were reportedly closed quickly, with several officials being exonerated despite serious findings. Critics allege that major vigilance reports were buried without further investigation.

kerala-forest-department-controversy-vigilance-cases-closed

Kerala Forest Department, Vigilance, Corruption Allegations, Aryankavu Range, Konni Forest, Kerala Politics, Disciplinary Action, Forest Officials, Kerala News, Governance

Share This Article