കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിൽ യുവാവ് സ്വയം വെടിവെച്ച് മരിച്ചു. മനാൽ ഹൗസിൽ കാർത്തിക് (19) ആണ് ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് ആത്മഹത്യ ചെയ്തത്. വീടിന്റെ മുകൾ നിലയിൽ വെച്ചാണ് യുവാവ് സ്വയം വെടിവെച്ചതെന്നാണ് പ്രാഥമിക വിവരം.
ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങൾ പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് ചോരയിൽ കുളിച്ച നിലയിൽ കാർത്തിക്കിനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് നെറ്റിയിലേക്ക് വെടിവെച്ചതായാണ് പൊലീസ് വ്യക്തമാക്കുന്നത്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. സ്ഥലത്തെത്തിയ പന്തീരാങ്കാവ് പൊലീസ് പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാർത്തിക്കിന്റെ സുഹൃത്തുക്കളിൽ നിന്നും മൊഴിയെടുക്കുകയും മൊബൈൽ ഫോൺ പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.
തൊണ്ടയാട് റൈഫിൾ ക്ലബിലെ അംഗമായിരുന്നു കാർത്തിക്.
English Summary
A 19-year-old youth died by suicide in Kozhikode’s Pantheerankavu after allegedly shooting himself with a licensed firearm. The incident occurred at his residence on Tuesday evening. Police have launched an investigation, and the motive behind the suicide remains unclear.

